News

Kerala Covid19 Package

കോവിഡ് മാഹാമാരി സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതുമൂലം ചെറുകിട സംരംഭകരിലും സ്റ്റാര്‍ട്ടപ്പുകളിലും കനത്ത പ്രതിസന്ധി രൂപപ്പെട്ടു. വ്യാപാര മേഖലയിലെ അടച്ചുപൂട്ടലും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കാരണം തദ്ദേശീയ ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകത ഉയര്‍ന്നു വന്നിട്ടുണ്ട്. പല മേഖലകളില്‍ ജോലി നഷ്ടമായവര്‍ക്കും, വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചുവരുന്നവര്‍ക്കു വേണ്ടി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുമുണ്ട്.

മൂലധനത്തിന്‍റെ അഭാവവും വായ്പാ ലഭ്യതയുമാണ് സ്റ്റാര്‍ട്ടപ്പുകളും ചെറുകിട സംരംഭകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. അതിന് പരിഹാരം എന്നനിലയില്‍ സര്‍ക്കാര്‍ ഒരു പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’എന്ന പേരിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പ്രതിവര്‍ഷം 2000 സംരംഭകരെ കണ്ടെത്തി,1000 പുതിയ സംരംഭങ്ങള്‍ എന്ന കണക്കില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 5000 പുതിയ ചെറുകിട ഇടത്തരം യൂണിറ്റുകള്‍ തുടങ്ങുവാനാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.
കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 5 ദിവസത്തെ സംരംഭകത്വ പരിശീലനവും മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭ്യമാക്കും. പ്രോജക്ട് കോസ്റ്റിന്‍റെ 90 ശതമാനം വരെ, പരമാവധി 50 ലക്ഷം രൂപയാണ് വായ്പയായി നല്‍കുക.10 ശതമാനം പലിശ നിരക്കിലാണ് കെഎഫ്സി വായ്പ അനുവദിക്കുക. 3 ശതമാനം പലിശ സര്‍ക്കാര്‍ വഹിക്കും. ഫലത്തില്‍ 7 ശതമാനം ആയിരിക്കും പലിശ.

ഇതിനുപുറമേ നിലവിലെ സ്റ്റാര്‍ട്ടപ്പുകളെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ കെഎഫ്സി വഴി മൂന്ന് പുതിയ പദ്ധതികള്‍ കൂടി തുടങ്ങുകയാണ്.

1. പ്രവര്‍ത്തന മൂലധന വായ്പ :
സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ലഭിച്ചിട്ടുള്ള പര്‍ച്ചേയ്സ് ഓര്‍ഡര്‍ അനുസരിച്ച് 10 കോടി രൂപ വരെ പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും.

2. സീഡ് വായ്പ :
സാമൂഹിക പ്രസക്തിയുള്ള ഉല്‍പന്നമോ, സേവനമോ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കോടി വരെ വായ്പ നല്‍കും.

3. ഐടി രംഗത്തിനുള്ള മൂലധനം :
സെബി അക്രെഡിറ്റേഷനുളള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിന്‍റെ പരിശോധന കഴിഞ്ഞുള്ള ഐടി കമ്പനികള്‍ക്ക് 10 കോടി രൂപ വരെ ലഭിക്കും.

ഈ മൂന്ന് പദ്ധതികള്‍ക്കും 2 ശതമാനം സര്‍ക്കാര്‍ സബ്സിഡി ലഭ്യമാക്കും. അതിലും ഫലത്തില്‍ 7 ശതമാനം ആയിരിക്കും പലിശ.

പ്രതിസന്ധിയുടെ ഈ കാലത്തും സംസ്ഥാനത്തിൻ്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. നിശ്ചയദാർഢ്യത്തോടെ സർക്കാർ മുൻപിലുണ്ട്. നമുക്ക് ഒരുമിച്ച് ഈ കാലവും മറികടക്കാം.

error: Content is protected !!